| ക്രോം ഒഎസ് വിന്‍ഡോസിനും ഗ്നൂ ലിനക്സിനും വെല്ലുവിളിയാകുമോ? |
|
| സോഫ്‌റ്റ്‌വെയർ പരിചയം |
| Written by Sebin Abraham Jacob |
| Thursday, 09 July 2009 10:02 |
വലിയ വിപണികളില്‍ വലിയ അട്ടിമറികളും സാധാരണം. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉള്ള ആദ്യ ഓപ്പറേറ്റിങ് സിസ്റ്റം മക്കിന്‍ടോഷ് ആയിരുന്നെങ്കിലും ആപ്പിളിനെ കടത്തിവെട്ടി പേഴ്സണല്‍ കമ്പ്യൂട്ടര്‍
വിപണി കയ്യടക്കാനായതു് മൈക്രോസോഫ്റ്റിനാണു്. സര്‍വര്‍ വിപണിയില്‍ വിന്‍ഡോസിനേക്കാള്‍ വിശ്വാസ്യതയും ഡേറ്റാ സുരക്ഷയും സ്ഥിരതയും ഉള്ള ഗ്നൂ ലിനക്സ് അവതാരങ്ങള്‍ മേല്‍ക്കൈ നേടിയെങ്കിലും പിസി മാര്‍ക്കറ്റില്‍ ഇതേവരെ റെഡ്മോണ്ട് തന്നെയാണു് ആധിപത്യം നിലനിര്‍ത്തിയതു്. അതേ സമയം ഡിസൈനര്‍മാരും മറ്റും മാക്‍ മെഷീനുകളുടെയും ആരാധകരായി. കാലം ചെല്ലുന്തോറും വിന്‍ഡോസ് മെച്ചപ്പെടുത്താന്‍ മൈക്രോസോഫ്റ്റ് ശ്രദ്ധിച്ചു. ഹാര്‍ഡ്‌വെയറിന്റെ ശേഷി കൂടുകയും വില കുറയുകയും ചെയ്തപ്പോള്‍ സോഫ്റ്റ്‌വെയറിന്റെ മെമ്മറി ഹോഗിങ് വര്‍ദ്ധിച്ചുവരികയാണു് ചെയ്തതു്. നെറ്റ്ബുക്കുകള്‍ വിപണിയിലെത്തിയതോടെ കുറഞ്ഞ സിസ്റ്റം റിസോഴ്സുപയോഗിക്കുന്ന ലൈറ്റ് വെയ്റ്റ് ഒഎസുകള്‍ ആവശ്യമാണെന്ന അവസ്ഥ വന്നു. ഈ അവസരം വിവിധ ഗ്നൂ ലിനക്സ് വിതരണങ്ങള്‍ മുതലെടുത്തതോടെ മൈക്രോസോഫ്റ്റ് അസ്വസ്ഥരായി. ഒഇഎമ്മുകളുമായി (ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്‍ചറര്‍) അവരുണ്ടാക്കിയിട്ടുള്ള ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ മൂലം പക്ഷെ നെറ്റ്ബുക്കു് വിപണിയിലേക്കു് എക്സ്പി തിരുകിക്കയറ്റാനും ഗ്നൂ ലിനക്സ് വിതരണങ്ങളുടെ തള്ളിക്കയറ്റത്തിനു് തടയിടാനും അവര്‍ക്കായി. അങ്ങനെ എല്ലാക്കാലത്തേക്കും ഒഎസ് വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളെല്ലാം ഉപയോഗിച്ചുവരവേയാണു് മൈക്രോസോഫ്റ്റിനോളം വലിയ കോര്‍പ്പറേഷനായി മാറിക്കഴിഞ്ഞ ഗൂഗിളും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പ്രഖ്യാപിക്കുന്നതു്. ഗൂഗിള്‍ ഈയടുത്തു് പുറത്തിറക്കിയ മള്‍ട്ടിപ്രോസസ് വെബ് ബ്രൌസറായ ക്രോം ഗൂഗിളിന്റെ പുതിയ ഒഎസ് ആയി രൂപാന്തരപ്പെടുകയാണു്. ഇതുസംബന്ധിച്ച പ്രഖ്യാപനംഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ വായിക്കാം. ലിനക്സ് കെര്‍ണല്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന ലൈറ്റ് വെയ്റ്റ് ഒഎസായ ക്രോം വെബ്ബിലാണു് പ്രവര്‍ത്തകങ്ങളെല്ലാം സൂക്ഷിക്കുന്നതു് എന്നാണു് പ്രാഥമിക സൂചനകള്‍. ഉബുണ്ടു വണ്‍ പോലെയുള്ള പ്രോജക്ടുകള്‍ പിസി സിങ്കിങ് വരെ മാത്രമേ പോയുള്ളൂവെങ്കില്‍ അതിനുമപ്പുറത്തേക്കു് ഒഎസ് ഒഴിച്ചുള്ള മുഴുവന്‍ ആപ്ലിക്കേഷനുകളും സോഫ്റ്റ്വെയറും സ്റ്റോറേജും വെബ്ബില്‍ തന്നെ ലഭ്യമാക്കുന്ന പരിപാടി. ഏറെക്കാലമായി മൈക്രോസോഫ്റ്റ് സ്വപ്നം കണ്ടിരുന്ന ഒരു കാര്യമാണു്, സ്വിച്ച് ഓണാക്കിയാലുടനെ ലൈറ്റ് കത്തുംപോലെ ലൈവ് ആകുന്ന സീറോ ബൂട്ടിങ് ടൈം ഉള്ള ഒഎസ്. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക ഗൂഗിളാണോ എന്നാണു് ഇനി കാണാനിരിക്കുന്നതു്. ഗ്നൂ ജിപിഎല്‍, റിവൈസ്ഡ് ബിഎസ്ഡി എന്നിവ അടക്കം വിവിധ സ്വതന്ത്ര ലൈസന്‍സുകളില്‍ ലഭ്യമായ വ്യത്യസ്ത ഫ്ളേവറുകളിലുള്ള ഫ്രീഡം ഒഎസുകളുടെ നിരയിലേക്കാണു് ക്രോമും ഒളിച്ചുകടക്കുന്നതു്. എന്നാല്‍ കാനോനിക്കലിനും റെഡ്ഹാറ്റിനും നോവെല്ലിനും മറ്റുമില്ലാത്ത ഒരു മുന്‍തൂക്കം ഗൂഗിളിനുണ്ടു്. മൈക്രോസോഫ്റ്റ് കടന്നുപോയ അതേ വഴിയിലൂടെ ഒഇഎമ്മുകളുമായി നേരിട്ടു് ബന്ധപ്പെട്ടു് ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷനായാവും 2010 പകുതിയോടെ ക്രോം ഒഎസ് നെറ്റ്ബുക്കുകളിലെത്തുക. അവിടെ നിന്നു് അതു് ഡെസ്ക്‍ടോപ്പ് പിസികളിലേക്കും പോര്‍ട്ട് ചെയ്യും. ഇന്നു് പിസി വിപണിയുടെ 90% അടക്കിവാഴാന്‍ മൈക്രോസോഫ്റ്റിനു് കഴിയുന്നതു് ഇത്തരം കൂട്ടുകെട്ടുകളിലൂടെയാണു്. അതിനെ ബ്രേക്ക് ചെയ്യുക എന്നതാണു് ക്രോമിന്റെ ലക്ഷ്യം. ഇതു് വേറൊരു വിധത്തില്‍ ഗ്നൂ ലിനക്സിനു് അനുഗ്രഹമാണു്. കാരണം ക്രോം ഒഎസിന്റെ കെര്‍ണല്‍ ആയി ലിനക്സ് ഉപയോഗിക്കാന്‍ ഗൂഗിള്‍ മുന്നോട്ടുവരുമ്പോള്‍ ഇതേ വരെ മൈക്രോസോഫ്റ്റിന്റെ സമ്മര്‍ദ്ദത്തിനു് വഴങ്ങി വിന്‍ഡോസ് ഡ്രൈവറുകള്‍ മാത്രം സപ്ലൈ ചെയ്തിരുന്ന ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്കു് ഇനിമുതല്‍ ലിനക്സ് ഡ്രൈവറും ഡീഫോള്‍ട്ടായി നല്‍കേണ്ടുന്ന നിര്‍ബന്ധിതാവസ്ഥ ഉണ്ടാവും. ഇതു് എല്ലാ ഗ്നൂ ലിനക്സ് വിതരണങ്ങളുടെയും ഹാര്‍ഡ്‌വെയര്‍ കമ്പാറ്റിബിലിറ്റി പ്രശ്നങ്ങളെ പരിഹരിക്കാന്‍ സഹായിക്കും. ഗൂഗിളിന്റെ ഫിനീഷ്ഡ് പ്രോഡക്ട് സ്വതന്ത്രമാവുമെന്നു് ഉറപ്പില്ല. ഫ്രീ സോഫ്റ്റ്വെയര്‍ എന്ന വാക്കല്ല, ഓപ്പണ്‍ സോഴ്സ് എന്ന വാക്കാണു് ഗൂഗിള്‍ തിരഞ്ഞെടുത്തിരിക്കുന്നതു് എന്നതു് പ്രത്യേകം ശ്രദ്ധിക്കുക. ഗൂഗിളിന്റെ ബ്രൌസറായ ക്രോം ഫിനീഷ്ഡ് പ്രോഡക്ട് ആയി ഇന്‍സ്റ്റോള്‍ ചെയ്യണമെങ്കില്‍ അവരുടെ റെസ്ട്രിക്ടീവ് ലൈസന്‍സ് ടേംസ് പാലിച്ചേ മതിയാവൂ. സംശയമുള്ളവര്‍ ക്രോമിന്റെ എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്റിലെ 5:3, 9:1, 9:2, 11:1 എന്നീ വ്യവസ്ഥകള്‍ നോക്കുക. അതേ സമയം ഗൂഗിള്‍ വികസിപ്പിച്ച ക്രോമിയം സോഫ്റ്റ്വെയറും സാമ്പിള്‍ കോഡും (ക്രോം ബ്രൌസറിന്റെ അടിസ്ഥാന കോഡ്) ലളിതമായ ചില വ്യവസ്ഥകള്‍ക്കു് വിധേയമായി മോഡിഫൈ ചെയ്തോ അല്ലാതെയോ സോഴ്സ്, ബൈനറി രൂപങ്ങളില്‍ ഒറിജിനല്‍ ബിഎസ്ഡി ലൈസന്‍സ് പ്രകാരം പുനര്‍വിതരണം ചെയ്യാന്‍ ഗൂഗിള്‍അനുവദിക്കുന്നു. ഒറിജിനല്‍ ബിഎസ്ഡി ലൈസന്‍സ് ജിപിഎല്‍ കംപ്ലയന്റല്ല. അതു് കമ്പൈല്‍ ചെയ്തു് റെഡി യൂസബിള്‍ ഫോമില്‍ നല്‍കാന്‍ ഈ ലൈസന്‍സ് കൊണ്ടു് സാധിക്കുമെന്നു് തോന്നുന്നില്ല. (നിയമവിദഗ്ദ്ധനല്ലാത്തതിനാല്‍ ഇതു് അവസാനവാക്കായി കണക്കാക്കാതിരിക്കുക.) ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്ഫോമായ ആന്‍ഡ്രോയിഡ് എത്തുന്നതു് അപ്പാഷെ സോഫ്റ്റ്വെയര്‍ ലൈസന്‍സ് വേര്‍ഷന്‍ 2 പ്രകാരമാണു്. ഈ ലൈസന്‍സ് ജിപിഎല്‍ വേര്‍ഷന്‍ 3യുമായി യോജിക്കുമെന്നു് എഫ്എസ്എഫ് പറയുന്നുവെങ്കിലും അപ്പാഷെ v2പ്രകാരമുള്ള സോഫ്റ്റ്‌വെയര്‍ അതേ ലൈസന്‍സില്‍ മാത്രമേ വിതരണം ചെയ്യാനാവൂ. അവ ജിപിഎല്‍ v3 ആയി കൂട്ടിക്കലര്‍ത്താന്‍ അപ്പാഷെ ലൈസന്‍സ് വ്യവസ്ഥകള്‍ അനുവദിക്കില്ല. എന്നാല്‍ ഓപ്പണ്‍സോഴ്സ് എന്‍എക്സ് സര്‍വറായ നീറ്റ്എക്സ് ജിപിഎല്‍ v2 പ്രകാരം സ്വതന്ത്ര സോഫ്റ്റ്വെയറായാണു് ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്നതു്. ഗ്നൂ ലിനക്സ് വിതരണങ്ങളുടെ ഒരു സ്വഭാവം, ഒഎസിനൊപ്പം മിക്കവാറും ആവശ്യമായ പ്രോഗ്രാമുകളെല്ലാം ഡീഫോള്‍ട്ടായി തന്നെ ലഭിക്കുമെന്നതാണു്. അതേ സമയം വിന്‍ഡോസ് ആവട്ടെ വാനില ഒഎസ് ആണെന്നു് പറയാം. നമ്മള്‍ കണ്ടുപരിചയിച്ച ഇത്തരം ഒഎസുകളില്‍ നിന്നു് വിഭിന്നമാണു് ക്രോം ഒഎസ്. സിസ്റ്റം ഓണ്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം വെബ്ബുമായി ബന്ധംസ്ഥാപിക്കാന്‍ കഴിയുന്ന വിധമാണു് അതിന്റെ രൂപകല്‍പ്പന. ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാരെ സംബന്ധിച്ചിടത്തോളം വെബ് ആണു് അവരുടെ പ്ലാറ്റ്ഫോം. വെബ്ബില്‍ പ്രവര്‍ത്തിക്കുന്ന ഏതു് ആപ്ലിക്കേഷനും ക്രോം ഒഎസില്‍ ഓടും. ഇനി ഇതേ പ്രവര്‍ത്തകങ്ങള്‍ റണ്‍ ചെയ്യാന്‍ ക്രോം ഒഎസ് തന്നെ വേണമെന്ന നിര്‍ബന്ധവുമില്ല. സ്റ്റാന്‍ഡേര്‍ഡ് കംപ്ലയന്റായ ഏതു് ബ്രൌസറിലും അവ പ്രവര്‍ത്തിക്കും. ചുരുക്കത്തില്‍ ഒഎസിന്റെ പ്രാധാന്യം കുറയ്ക്കുകയും ബ്രൌസറിന്റെ റോള്‍ വര്‍ദ്ധിപ്പിക്കുകയുമാണു്, ഗൂഗിള്‍. എന്നാല്‍ അതോടൊപ്പം കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങളെല്ലാം വെബ്ബില്‍ തന്നെയാവും നടക്കുക എന്നുറപ്പാക്കാനുള്ള കാര്യങ്ങളും ഗൂഗിള്‍ ചെയ്യുന്നുണ്ടു്. ഉദാഹരണത്തിനു് ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ രംഗത്തു് ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡായി ഗൂഗില്‍ വിഭാവനം ചെയ്യുന്ന ഗൂഗിള്‍ വേവ് എടുക്കുക. വിവിധ തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കിടയില്‍ ഇത്രയേറെ കൊളാബറേഷന്‍ സാധ്യതകള്‍ തുറന്നുതരുന്ന മറ്റൊരു ഇന്നവേഷന്‍ ഈയടുത്തു് ഉണ്ടായിട്ടില്ല. കമ്പ്യൂട്ടറില്‍ ഒഎസല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത അവസ്ഥയുണ്ടാക്കുകയാണു് ഇതിലൂടെ. വര്‍ഷാവര്‍ഷം ആന്റി വൈറസ് പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷന്‍ പണംമുടക്കി വാങ്ങേണ്ടതില്ല. വന്‍ വിലകൊടുത്തു് ഓഫീസ് പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതില്ല. സാധാരണ ഉപയോക്താവിനു് വേണ്ടതും അതിലപ്പുറവും വെബ്ബില്‍ തന്നെ ചെയ്യാം. യൂസര്‍ ഇന്റര്‍ഫേസില്‍ ഗണ്യഭാഗവും വെബ്ബില്‍ തന്നെയാണു്. ഒഎസിന്റെ സെക്യൂരിറ്റി ആര്‍ക്കിടെക്ചര്‍ റീഡിസൈന്‍ ചെയ്ത് വൈറസുകള്‍, മാല്‍വെയറുകള്‍, സെക്യൂരിറ്റി അപ്ഡേറ്റുകള്‍ തുടങ്ങിയ തലവേദന ഉപയോക്താവില്‍ നിന്നു് സ്വന്തം ചുമലിലേക്കു് ഗൂഗിള്‍ പറിച്ചുനടുന്നു. ഇതു് മൈക്രോസോഫ്റ്റിന്റെ ബിസിനസ് രീതിക്കു് ഉണ്ടാക്കാവുന്ന ക്ഷതം ചെറുതായിരിക്കില്ല. എന്നാല്‍ മൈക്രോസോഫ്റ്റിനു് മാത്രമാണോ ക്രോം ഒഎസ് വെല്ലുവിളിയാവുക? പരസ്പരം മത്സരിക്കുന്ന ഒട്ടേറെ ടൂള്‍ കിറ്റുകളും ഡെസ്ക്ടോപ്പ് എന്‍വയണ്‍മെന്റുകളുമുള്ള ലിനക്സ് ഡെസ്ക്ടോപ്പ് ഇക്കോസിസ്റ്റത്തില്‍ ജിടികെ+ ടൂള്‍കിറ്റും ഗ്നോം എന്‍വയണ്‍മെന്റിനോടു് സാദൃശ്യം തോന്നുന്ന ദൃശ്യവിതാനവുമാണു് ക്രോം ബ്രൌസര്‍ ഉപയോഗിക്കുന്നതു്. ബ്രൌസര്‍ ഒഎസായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. സ്വയം ബൂട്ട് ചെയ്യാവുന്ന ഒരു സിസ്റ്റം സോഫ്റ്റ്വെയറിനു് പിന്നെന്തുനോക്കാനാണു്? ഗ്നൂ ലിനക്സ് വിതരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ പ്രവര്‍ത്തനങ്ങളും ക്രോം ഒഎസിലേക്കു് എളുപ്പത്തില്‍ പോര്‍ട്ട് ചെയ്യാവുന്നതേയുള്ളൂ. കാരണം ലിനക്സ് കെര്‍ണല്‍ തന്നെയാണല്ലോ, ഇവിടെയും ഉപയോഗിക്കുന്നതു്. ![]() ഓപ്പറേറ്റിങ് സിസ്റ്റം വിപണിയില്‍ കടന്നുകയറാനുള്ള ഗൂഗിളിന്റെ ആദ്യശ്രമമല്ല, ഇതു്. 2007ല്‍ ഉബുണ്ടു ഡിസ്ട്രോ അടിസ്ഥാനമാക്കി gOS (ഗുഡ് ഒഎസ്) എന്ന ഗ്നൂലിനക്സ് വിതരണം ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഉബുണ്ടു 7.10നെ അടിസ്ഥാനമാക്കി എന്‍ലൈറ്റെന്‍മെന്റ് ഇ17 ഇന്റര്‍ഫേസില്‍ അവതരിപ്പിച്ച പിസിയുടെ പ്രവര്‍ത്തനക്ഷമത ഏതാണ്ടു് പൂര്‍ണ്ണമായും തന്നെ ഫയര്‍ഫോക്സ് ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ആപ്ലിക്കേഷനുകളില്‍ നിന്നായിരുന്നു ലഭിക്കുന്നതു്. പ്രചുരപ്രചാരം സിദ്ധിച്ച കെഡിഇ, ഗ്നോം തുടങ്ങിയ യൂസര്‍ ഇന്റര്‍ഫേസുകള്‍ക്കു് പകരം എന്‍ലൈറ്റന്‍മെന്റ് തിരഞ്ഞെടുത്തതു് അതിനു് ആവശ്യമായ ഹാര്‍ഡ്‌വെയര്‍ റിസോഴ്സ് പരിമിതമാണെന്ന കാരണത്താലാണു്. ഗൂഗിളിന്റെ മെയില്‍, കലണ്ടര്‍, ന്യൂസ്, മാപ്സ്, ഡോക്യുമെന്റ്സ്, സ്പ്രെഡ്ഷീറ്റ്സ് തുടങ്ങിയ സൌകര്യങ്ങളും ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് 2.2, ക്സിങ് മൂവി പ്ലെയര്‍, ജിമ്പ് (ഗ്നോം ഇമേജ് മാനിപ്പുലേഷന്‍ പ്രോഗ്രാം) തുടങ്ങിയ ചില ഫ്രീഡം വെയറുകളും കൂടാതെ ഇതില്‍ ഉണ്ടായിരുന്നതു് ഫേസ്ബുക്കു്, വിക്കിപ്പീഡിയ, സ്കൈപ്പ്, ബ്ലോഗര്‍, യൂടൂബ്, മീബൂ തുടങ്ങിയ വെബ് 2.0 സംവിധാനങ്ങളുമായുള്ള ഇഴുകിച്ചേരലായിരുന്നു. യുഎസിലെ പ്രമുഖ പിസി വെന്‍ഡര്‍ ആയ എവറെക്സിന്റെ ലോ എന്‍ഡ് പിസികളിലായിരുന്നു, gOS സ്ഥാനംപിടിച്ചതു്. വെബ് 2.0 ഇന്റര്‍ഫേസുകള്‍ പ്രധാനചേരുവയായുള്ള ഓപ്പറേറ്റിങ് സിസ്റ്റം എങ്ങനെയാവും എന്നതിന്റെ പൈലറ്റ് പരീക്ഷണമായിരുന്നു അതെന്നു് പറയാം. യുഎസിലൊഴികെ ഒരിടത്തും gOS-ലോടുന്ന എവറെക്സ് പിസികള്‍ മാര്‍ക്കറ്റ് ചെയ്തതുമില്ല. ഗൂഗിളിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ ഹാന്‍ഡ്സെറ്റ് അലയന്‍സ് വരുന്നതും ആന്‍ഡ്രോയിഡ് എന്ന മൊബൈല്‍ ഒഎസ് അവതരിപ്പിക്കുന്നതും കുറച്ചുകൂടി പ്രകടമായാണു്. സിംബിയന്‍ ഫൌണ്ടേഷനെ പൂര്‍ണ്ണമായും നോക്കിയ ഏറ്റെടുക്കുന്ന സമയത്തുതന്നെയാണു് സ്മാര്‍ട് ഫോണുകള്‍ക്കായി ആന്‍ഡ്രോയിഡ് എന്ന പുതിയ ഒഎസും എത്തിയതു്. വിന്‍ഡോസ് മൊബൈല്‍ ഒഎസിനു് നേര്‍ക്കായിരുന്നു ആന്‍ഡ്രോയിഡിന്റെ ഒളിയമ്പു്. എന്നാല്‍ സിംബിയന്‍ ഓപ്പണ്‍സോഴ്സ് ആക്കുമെന്ന പ്രഖ്യാപനത്തിനിടയിലും ആന്‍ഡ്രോയിഡ് വിപണിയെ പിടിച്ചുകുലുക്കി. ഈ മൊബൈല്‍ ഒഎസിനെ നെറ്റ്ബുക്കുകളിലേക്കു് എത്തിക്കാന്‍ ചില തേര്‍ഡ് പാര്‍ട്ടി വെന്‍ഡര്‍മാര്‍ ശ്രമിച്ചെങ്കിലും ഗൂഗിള്‍ അതില്‍ വലിയ താത്പര്യമെടുത്തില്ല. ആ താത്പര്യക്കുറവിന്റെ രഹസ്യം അന്നു് പലര്‍ക്കും ബോധ്യമായതുമില്ല. പരമ്പരാഗത ഒഎസുകളില്‍ നിന്നു് എന്തു വ്യത്യാസമാകും ക്രോമിനു് ഉണ്ടാവുക? ഒരു പക്ഷെ കെര്‍ണലിനു് പുറമേ ഒരു എച്ച്ടിഎംഎല്‍ റെന്‍ഡറര്‍ കൂടി മതിയാകും, ഒഎസിനു് എന്ന സമീപനമായിരിക്കുമോ ഗൂഗിള്‍ സ്വീകരിക്കുക? ഏതായാലും മേല്‍പ്രസ്താവിച്ചതുപോലെ ആപ്ലിക്കേഷനുകള്‍ ക്ലൌഡ് അധിഷ്ഠിതമാകുമെന്നു് ഉറപ്പു്. പ്രധാന ജോലികളും സംഭരണങ്ങളും സെര്‍വര്‍ സൈഡ് ആപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പെട്ടെന്നു് പ്രതികരിക്കേണ്ട ലളിതമായ ജോലികള്‍ ക്ലയന്റ് മെഷീനില്‍ തന്നെ നടക്കും. മിക്കവാറും അജാക്സ് ആവും ഇതിനു് ഉപയോഗപ്പെടുക. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഇപ്പോഴത്തെ വികസനവേഗത കണക്കിലെടുക്കുമ്പോള്‍ ഓഫീസ് സ്യൂട്ട് ഉപയോഗിക്കുന്നതിനും മള്‍ട്ടിമീഡി സ്ട്രീം ചെയ്യുന്നതിനും സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിനും മറ്റും ഈ സൌകര്യം ധാരാളം മതിയാകും. ഇന്റര്‍നെറ്റിനെ ഗ്രിഡ് റീപ്ലേസ് ചെയ്യുന്നതോടെ കൂടുതല്‍ ബാന്‍ഡ് വിഡ്ത്തും ശക്തമായ കമ്മ്യൂണിക്കേഷന്‍ പ്രോട്ടോക്കോളുകളും ആവശ്യമായ ഹൈഎന്‍ഡ് ജോലികള്‍ക്കും ഇതേ രീതി പ്രായോഗികമാവും. ബ്ലെന്‍ഡര്‍ പോലെയുള്ള സോഫ്റ്റ്വെയറുകളുപയോഗിച്ചു് ചലച്ചിത്രം റെന്‍ഡര്‍ ചെയ്യാന്‍ വരെ വെബ്ബിലൂടെ സാധിക്കുന്ന അവസ്ഥ ഒന്നോര്‍ത്തുനോക്കൂ. അതിധ്രുതം ഉറക്കത്തിലേക്കും ഉണര്‍ച്ചയിലേക്കും ചുവടുമാറേണ്ടിവരുന്ന (near zero latency) മള്‍ട്ടിപ്രോസസിങ് ശേഷി വെബ് ജാലകത്തിലേക്കു് കൊണ്ടുവരികയാണു്. ഇപ്പോള്‍ തന്നെ ക്രോം ബ്രൌസര്‍ പരിശ്രമിക്കുന്നതു് വെബ് ആപ്ലിക്കേഷനുകള്‍ ഏതൊരു കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനെയും പോലെ സ്വാഭാവികതയോടെ പ്രവര്‍ത്തിപ്പിക്കുവാനാണു്. ആപ്പ് സാന്‍ഡ്ബോക്സിങ്, പരിമിതമായ യൂസര്‍ ഇന്റര്‍ഫേസ്, ഓഫ്‌ലൈന്‍ ആയി വെബ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കാഷിങ് സംവിധാനം എന്നിവ ഗൂഗിള്‍ ഉത്പന്നങ്ങളില്‍ പലതിലായി പരീക്ഷിക്കപ്പെടുന്നു. ക്രോം മുന്നോട്ടു് വയ്ക്കുന്നതു് രണ്ടു് പുതിയ വെല്ലുവിളികളെയാണു്. വെബ് ആപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റും മള്‍ട്ടിക്കോര്‍ പ്രോസസിങ് എന്‍വയണ്‍മെന്റും. വിന്‍ഡോസ് 3.1ല്‍ നിന്നു് വിന്‍ഡോസ് 7ലേക്കു് എത്താന്‍ 18 വര്‍ഷത്തോളം എടുത്തെങ്കില്‍ ക്രോം ഒഎസിനു് കേവലം നെറ്റ്ബുക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലവിട്ടു് ഹൈ പെര്‍ഫോമന്‍സ് ഒഎസ് ആയി മാറാന്‍ പരമാവധി വേണ്ടിവരിക മൂന്നോ നാലോ വര്‍ഷമാകും. ഈ സമയം കൊണ്ടു് ഗൂഗിളിനൊപ്പം പരിണമിക്കാന്‍ കഴിയാതെ വന്നാല്‍ അതു് പരമ്പരാഗത ഒഎസുകളെ സ്ലോഡെത്തിലേക്കു് നയിക്കും. പുതിയ ക്രോം ഒഎസ് കമ്പ്യൂട്ടര്‍ വിപണിയെ എങ്ങനെയാവും ബാധിക്കുക? മൈക്രോസോഫ്റ്റ് എന്ന മൊണോപ്പൊളിസ്റ്റിക്‍ കോര്‍പ്പറേഷന്റെ സ്ഥാനത്തു് ഗൂഗിള്‍ ഇന്‍കോര്‍പ്പറേറ്റഡിനെ സ്ഥാപിക്കുക എന്നതിനപ്പുറം അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു് ക്രോം ഒഎസ് ഇടനല്‍കുമോ? ഉബുണ്ടുവിന്റെ ഒന്നാം നമ്പര്‍ ബഗ് ക്ലോസ് ചെയ്യാന്‍ ക്രോം സഹായിക്കുമോ? മോണോ സ്റ്റാക്കിനു് പിന്നാലെ തങ്ങളുടെ കൂടുതല്‍ ടൂളുകള്‍ സ്വതന്ത്രമാക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറാകുമോ? നാളെകളിലെ എല്ലാ ഒഎസും വെബ് കേന്ദ്രിതമായാവുമോ പ്രവര്‍ത്തിക്കുക? ഇന്റര്‍നെറ്റിലെ ഏകഛത്രാധിപതിയായി ഗൂഗിള്‍ മാറുമോ? ഡൂ നോ ഈവിള്‍ എന്ന മുദ്രാവാക്യത്തില്നിന്നു് നോ മാഞ്ഞുപോകുമോ? അടുത്ത അഞ്ചുവര്‍ഷത്തിനകം ഇത്തരം ചോദ്യങ്ങള്‍ക്കു് പൂര്‍ണ്ണമായും ഉത്തരം പറയാന്‍ സാധിച്ചേക്കും. അപ്ഡേറ്റ് മൈക്രോസോഫ്റ്റ് വെറുതെയിരിക്കുമെന്നു് കരുതേണ്ടതില്ല. ക്ലൌഡ് കമ്പ്യൂട്ടിങ്ങിലെ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അവരും സ്വീകരിക്കുകയാണു്. ടെക്‍ ക്രഞ്ചില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത കാണുക. ദിവസങ്ങള്‍ക്കുള്ളി ഗൂഗിള്‍ ഡോക്സിന്റെ അതേ മാതൃകയില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഓഫീസ് ഓണ്‍ ക്ലൌഡ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണു് അവര്‍. |
അഭിപ്രായങ്ങൾ